മരുമക്കത്തായം

    മരുമക്കത്തായം

ഊര്തെണ്ടി, കുടിപിരാന്തൻ, തോന്നിവാസി, കൊശവൻ, കോമാളി, നടൻ, ഗായകൻ, കഴുവർടമോൻ എന്നിങ്ങനെ പേരിൽ അറിയപ്പെടുന്ന ഒരു അമ്മാവൻ എനിക്കുണ്ടാരുന്നു. പക്ഷെ ഞാൻ മാമനെന്നല്ലാതെ ഈ പറയുന്ന പേരുകളൊന്നും പുള്ളിയെ വിളിച്ചിട്ടില്ല കേട്ടോ.   ഞാൻ കേട്ട ചുരുക്കം ചില കഥകളിൽ നിന്ന് ലഭിച്ച  നാമങ്ങളാണ്  ഇപ്പോൾ  പറഞ്ഞത് . 'എന്റെ അമ്മയുടെ കല്യാണത്തിന് പുള്ളിക്കാരൻ ഒരു ഊരുതെണ്ടിയുടെ വേഷത്തിലായിരുന്നത്രേ ആയതിനാൽ വർഷങ്ങൾക്ക് ശേഷമാണ് അച്ഛനും മാമനും തമ്മിൽ കണ്ട് മുട്ടുന്നത്.അന്ന് മാമൻ അച്ചനോട് 'അസ്തൂരിയാസിന്റ ദി സൈക്ലോൺ വായിച്ചിട്ടുണ്ടോ'എന്നോ മറ്റോ ചോദിക്കുകയും 'വീട്ടിൽ രണ്ടെണ്ണം ഉണ്ടെന്നും ഒരെണ്ണം പഞ്ചറാണന്നും' അച്ഛൻ വിനിതമായ് പറയുകയും ചെയ്തു. അച്ഛന്റെ ആ വിനയം കണ്ടിട്ടാവണം  മാമൻ അച്ചനോട് പിന്നീട് കൂടുതൽ അടുപ്പം ഒന്നും കാണിച്ചിട്ടില്ല. ആയതിനാൽ ഞങ്ങള് തമ്മിൽ കണ്ട് മുട്ടാൻ പിന്നെയും സമയെടുത്തു.
ഒരിക്കൽ അമ്മമ്മക്ക് അസുഖം കൂടിയെന്നറിഞ്ഞ് സ്കൂള് വിട്ട് വന്ന  എന്നെയും അണ്ണനെയും കൂട്ടി അമ്മ ഈറ്റത്തോട്ടിലേയ്ക്ക് പോന്നു. അവിടെ നടൂത്തമ്മാന്റെ വീട്ടിലാണ് അമ്മമ്മ താമസിച്ചിരുന്നത്. ശ്വാസം മുട്ടല് കൂടിയിട്ട് കമ്പിളി പുതച്ച് കിടക്കുന്ന അമ്മമ്മ തുടർച്ചയായ് എടുക്കുന്ന നേർത്ത ശ്വാസത്തിന്റെ താളം പിടിച്ച് ഞാനാ കട്ടിലിന്റെ കാലിൽ ചാരി നിൽക്കുവാരുന്നു.മഴക്കാലം തുടങ്ങിയാൽ ഇതിങ്ങനെ പതിവായി അമ്മമ്മക്ക് ഉണ്ടാവുന്നതാണ്. എന്നാലും അമ്മമ്മേടെ ഈ കിടപ്പ് കാണുമ്പോൾ അമ്മ അങ്ങ് കരഞ്ഞ് പോകും.ഇടയ്ക്കിടെ അമ്മമ്മ ഇതുപോലെ പണിമുടക്ക് പ്രഖ്യാപിക്കുന്നത് ഞങ്ങൾക്ക് വല്യ സന്തോഷമുള്ള കാര്യമാണ് കാരണം ആ ദിവസങ്ങളിൽ സ്കൂളിൽ പോകേണ്ടി വരില്ല.പിന്നെ അമ്മമ്മേടെ എല്ലാ മക്കളും കൊച്ച് മക്കളും ഇങ്ങ് വരും. ചില കൊച്ച് മക്കൾക്ക് മക്കളും ഉണ്ട് കേട്ടോ എന്റെ ഇളയതും എന്റെ ഒപ്പവും എന്നേക്കാൾ മുത്തതുമായ മക്കൾ .നാക്ക് വഴങ്ങി തുടങ്ങിയവരെല്ലാം എന്നെ കുഞ്ഞുമാമാ എന്നാ വിളിക്കുന്നത്. അത് കേൾക്കുമ്പോൾ ഞാനങ്ങ് വലുതായി പോകും ഞാനറിയാതെ തന്നെ എന്റെ മുഖത്ത് ഒരു അമ്മാവൻ ഗൗരവം അങ്ങ് വരും.
ജനൽ പടിയിൽ സൂക്ഷിച്ച് വെച്ചിരിക്കുന്ന കൃഷ്ണതുളസി കഷായത്തിന്റെ മണവും പിടിച്ചങ്ങനെ ഇരിക്കുമ്പോൾ ഗംഗാബിംകയും,ഗീതുമണിയും രംഗത്ത് പ്രവേശിക്കും ,അനന്തരവളുമാരാണ് . കതകിന്റെ വിടവിലൂടെ തുറിച്ചൊന്ന് നോക്കും പിന്നെ എന്നെ നോക്കി കാണിക്കാവുന്ന കോക്രികളൊക്കെ കാണിച്ച് തുടങ്ങും . ഇതൊക്കെ കണ്ട് ഇളക്കം കേറി നിൽക്കുന്ന എന്റെ മനസ് അറിയാവുന്ന അമ്മ അന്തരവളുമാർക്ക് നേരെ തിരിഞ്ഞ് നിൽക്കുന്നയെന്റ തോളിൽ അമർത്തി പിടിച്ചിട്ടുണ്ടാവും എന്നാലും എന്റെ കണ്ണ് മൊത്തം ആ കുശുമ്പത്തികളുടെ പുറകെയാവും.അമ്മേടെ കൈയ്യൊന്ന് അയയമ്പോൾ പുറത്തേക്ക് ഒറ്റ ഓട്ടം വെച്ച് കൊടുക്കും."തുണി മാറ്റിയേച്ച് പോടാന്ന്" അമ്മ വിളിച്ച് പറയുമ്പേഴേക്കും ഞാൻ കരോട്ടെ പറമ്പിൽ എത്തിയിരിക്കും. അവിടെ കൊറെ മാവുണ്ട് .നല്ല തേനിന്റെ മധുരമുള്ള കുഞ്ഞ് മാമ്പഴം കിട്ടുന്ന, മഴ പെയ്യുമ്പോൾ അവയെല്ലാം പൊഴിഞ്ഞ് പൊഴിഞ്ഞ് താഴേയ്ക്ക് വീഴും ഞങ്ങള് ഓടിനടന്ന് അത് മുഴുവൻ വള്ളികൊട്ടയിൽ പെറുക്കി നിറയ്ക്കും .പിന്നെ വീട്ടിൽ നിന്ന് ആരെങ്കിലും അറിയിപ്പും ആയുധവുമായ് വരുന്നത് വരെ ആ പറമ്പിലൂടെ മാങ്ങയും തിന്നോണ്ട് കളിച്ച് നടക്കും.
സന്ധ്യയായപ്പോൾ അമ്മമ്മക്ക് കഞ്ഞി കൊടുത്തിട്ട് അമ്മയും അമ്മായിയും കൂടി ഓരോ വിശേഷങ്ങൾ പറഞ്ഞിരുന്നു  ഞങ്ങള് പിള്ളേരെല്ലാരൂടി ഹാളിൽ പായ വിരിച്ച് കിടന്നു.വീട് മാറി കിടക്കുന്നത് കൊണ്ടാവും എനിക്ക് പെട്ടന്ന് ഉറക്കം വന്നില്ല പുറത്ത് വലിയൊരു മഴയ്ക്ക് ആഹ്വാനം ചെയ്തുക്കൊണ്ട് കാറ്റ് ആഞ്ഞ് വീശുന്നുണ്ടായിരുന്നു. പെട്ടെന്ന് വിട്ടിലെ ലൈറ്റുകൾ മുഴുവൻ അണയുകയും മുറി മുഴുവൻ അന്ധകാരം നിറയുകയും ചെയ്തു. ഇരുട്ടിൽ വഴി തെറ്റി പറക്കുന്ന ഒരു കൊതുകിന്റെ ദയനിയമായ മൂളൽ കേൾക്കാമായിരുന്നു അത് ശ്രദ്ധയോടെ കേട്ട് ഞാൻ കണ്ണടച്ച് കിടന്നു . അങ്ങനെ ഒരു വിധം ഉറങ്ങിവന്നപ്പോളാ  വാതിലിലാരോ  മുട്ടുന്നതുപോലെ തോന്നിയത് ഉറക്കത്തിൽ നിന്ന് ഉണർന്നെങ്കിലും ആരെയും വിളിക്കാനോ എണീറ്റ് ചെന്ന് വാതിൽ തുറക്കാനോ ഞാൻ മെനക്കെട്ടില്ല   പുറത്ത് നല്ല മഴയായിരുന്നു അതിന്റെ ശബ്ദത്തിനിടയിൽ വെറുതെ തോന്നിയതാരിക്കുമെന്ന് മനസിനെ പറഞ്ഞ്  വിശ്വസിപ്പിച്ച് ഞാനാ കിടപ്പ് കിടന്നു. തീപ്പട്ടി കൊള്ളി ഉരയ്ക്കുന്ന ശബ്ദം ഒരു സ്ഫോടനം പോലെ കേട്ടു തലവെട്ടിച്ച് നോക്കിയപ്പോൾ നടുത്തമ്മാൻ ഓട്ട് വിളക്കും കത്തിച്ച് മുറിയിൽ നിന്ന്  പുറത്തേക്ക് വന്നു.അമ്മ അമ്മമ്മയുടെ മുറിയിൽ നിന്ന് തല പുറത്തേക്ക് എത്തിച്ച് നോക്കി .മാമൻ ഉറക്ക ചുവയോടെ പുറത്തെ വാതിൽ തുറന്നു .മഴയുടെ ശബ്ദത്തിന് ആക്കം  കൂടിയപ്പോലെ തോന്നി. നനഞ്ഞ് കുതിർന്ന് ഒരു മനുഷ്യന്റെ വിറങ്ങലിച്ച രണ്ട് കാലുകൾ പുറത്ത് പ്രത്യക്ഷപ്പെട്ടു. അയാൾ ഉടുത്തിരിക്കുന്ന തുണിയിൽ നിന്ന് വെള്ളം മലവെള്ളംപോലെ തറയിലേക്ക്  ഊർന്ന് ഊർന്നിറങ്ങി. മാമന്റ കൈയ്യിലെ വെട്ടത്തിൽ അമ്മ പുറത്ത് നിൽക്കുന്നയാളുടെ മുഖം കണ്ടിട്ട് "പാച്ചാച്ചൻ" എന്ന് പതുക്കെ പറഞ്ഞു. അയാളുടെ നനഞ്ഞ കാലുകൾ പതിയെ അകത്തേക്ക് പ്രവേശിച്ചു ഒപ്പം നല്ല സുഗന്ധമുറുക്കാന്റെ ഗന്ധവും അതെന്നെയും കടന്ന് അമ്മമ്മയുടെ മുറിയിലെത്തി. അയാളുടെ തുണിയിൽ നിന്ന് ഇറ്റ് വീണ വെള്ളത്തുള്ളികൾ എന്റെ മുഖത്തേക്ക് തെറിച്ച് വീണു നല്ല തണുത്ത വെള്ളം. കുറച്ച് നേരത്തേന് മഴയുടെ ശബ്ദം ഞാൻ ശ്രദ്ധിച്ചില്ല അമ്മമ്മയുടെ മുറിയിലേക്ക് ചെവി കൂർപ്പിച്ചു അങ്ങനെ കിടന്നു ഒരു പുരുക്ഷന്റ അടക്കിപ്പിടിച്ചുള്ള കരച്ചിൽ കേൾക്കാമായിരുന്നു ,അമ്മയും കരയുന്ന പോലെ തോന്നി. അതങ്ങനെ ശ്രദ്ധിച്ചിരിക്കെ ഞാനറിയാതെയങ്ങ് ഉറങ്ങിപ്പോയി.
മുറ്റത്ത് ആരോ ചൂല് വീശുന്ന ശബ്ദം കേട്ടാണ് ഞാനുണർന്നത്. തലേന്ന് കൃത്യമായി  എന്താണ് സംഭവിച്ചതെന്ന്  ഓർക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ക്ലോക്കിലൂടെ പായുന്ന കുഞ്ഞു സൂചിയെ തന്നെ നോക്കി കണ്ണും മിഴിച്ചോണ്ട് ഞാനാ കിടപ്പ് കിടന്നു . അമ്മമ്മയെപോലെ ചട്ടേം മുണ്ടും ധരിക്കുന്നാരോ  തിണ്ണയിൽ കുത്തിയിരിക്കുന്നത് പോലെ തോന്നി .സൂക്ഷിച്ച് നോക്കിയപ്പോൾ ഞാൻ ശെരിക്കും ഞെട്ടിപ്പോയി തലേന്ന് കട്ടിലേന്ന് എണിക്കാൻ പോലും കഴിയാഞ്ഞ്  കിടന്ന അമ്മമ്മ തന്നെയാണ്  കട്ടനും  ഊതിക്കുടിച്ചോണ്ട് ആ ഇരിക്കുന്നത് . ഞാൻ അമ്മമ്മയുടെ അടുത്തേക്ക് കണ്ണും തിരുമിക്കോണ്ട് ഓടി ചെന്നു.അമ്മമ്മ എന്നെ ഒന്ന് നോക്കിയേച്ച് ഇടത്തെ കൈക്ക് എന്റെ അരകെട്ടിന് പിടിച്ച് അമ്മമ്മയോട് ചേർത്ത് നിർത്തി. അമ്മമ്മയുടെ കൈക്ക് മുടിഞ്ഞ തണുപ്പാരുന്നു  അതെന്റെ ശരീരത്തിൽ സ്പർശിച്ചപ്പോൾ എന്റെ ശരീരം കുളിര് കോരിയിട്ട് രോമകൂപങ്ങളെല്ലാം അങ്ങ് ഞെട്ടിയണീറ്റ് നിന്നു .മുറ്റത്ത്  മഴ പൊഴിച്ചിട്ട ഇല കൂമ്പാരങ്ങളെ  ദൂരേയ്ക്ക് അടിച്ചോതുക്കിക്കൊണ്ടിരിക്കുവാരുന്നു അമ്മായി അതിനടുത്ത് അണ്ണൻ പല്ല് തേച്ചോണ്ട് നിൽക്കുന്നുണ്ടാരുന്നു ഞാൻ മുറ്റത്തേയ്ക്കിറങ്ങാൻ തുനിഞ്ഞപ്പോൾ അരക്കെട്ടിലെ പിടുത്തത്തിന് ബലം മുറുകിയത് പോലെ തോന്നി. ഞാൻ അമ്മമ്മയെ നോക്കി ആ കണ്ണുകൾ നനഞ്ഞിരിപ്പുണ്ടായിരുന്നു അത് ആരെയും കൂസാതെ  വഴി വരമ്പിലേക്ക് ഏറെ പ്രതീക്ഷയോടെ  നോക്കുന്നപ്പോലെ തോന്നി.
"തലേന്ന് നിങ്ങളുടെ വല്യ മാമൻ വന്നാരുന്നുവെന്ന് അമ്മായി " ഞങ്ങളോട് പറഞ്ഞു. ആളെ അന്വഷിച്ചപ്പോൾ  '' ആ കഴുവർടമോൻ നേരം വെളുക്കുന്നതിന് മുമ്പ് സ്റ്റാർഡ് വിട്ടെന്ന്"നടൂത്തമ്മാൻ കൂട്ടി ചേർത്തു. വല്യമാമനെ കഴുവർടമോൻ എന്ന് വിളിക്കാൻ നടുത്തമ്മാവന് എന്താണ് അവകാശം.പ്രായംക്കൊണ്ട് വല്യ മാമന്റെ ഇളയതല്ലേ നടുത്തമ്മാൻ .നടുത്തമ്മാവന്റെ  ഈ പ്രയോഗം മനസിൽ സൂക്ഷിച്ച ഞാൻ ഒരു ദിവസം എന്റെ സ്വന്തം അണ്ണനെ ഈ പ്രയോഗത്തിൽ അതി സംഭോതന ചെയ്യുകയും ഇത് അമ്മയുടെ ചെവിയിൽ എത്തുകയും കൈയ്യിൽ കരുതിയിരുന്ന തവിക്കണക്ക് അമ്മയിൽ നിന്ന് എനിക്ക് ഗംഭിരമായ ഒരു  വീക്ക് ലഭിക്കുകയും തുടർന്ന് ആ പ്രയോഗത്തെ മനസിൽ നിന്ന് പാടെ തൂത്ത് കളയുകയും ചെയ്യെണ്ടിവന്നു. നടുത്തമ്മാവനാണ് ആ വീട്ടിൽ പൂർണ അധികാരം എന്ന് വ്യക്തമായി. വല്യ മാമന്റെ ജീവിത ശൈലി വ്യത്യസ്തമായതിനാൽ വീടിന്റെ അടിസ്ഥാന കാരണവർ സ്ഥാനം വഹിക്കുന്നത് നടുത്തമ്മാവനായിരുന്നു. കാരണവന്മാർക്ക് അടുപ്പിലുമാവാം എന്ന നാട്ട് നടപ്പിനെ പൂർണമായും ഉപയോഗപ്പെടുത്തിയാണ് വല്യമാമനെ നടുത്തമ്മാവൻ അങ്ങനെ വിളിച്ചത്. എന്തായാലും എനിക്ക് വല്യമാമനെ അന്ന് പരിചയപ്പെടാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞാൽ മതിയല്ലോ.
വെളുത്തപ്പച്ചി മരിച്ചപ്പോൾ വല്യമാമൻ വരുമെന്ന് എല്ലാവരും പറഞ്ഞു. അപ്പച്ചിയും മാമനും പണ്ട് ഭയങ്കര ലവ്വിലായിരുന്നു.പക്ഷെ രണ്ട് പേരും തമ്മിലുള്ള കല്യാണം നടത്താൻ ആരും താൽപര്യം കാണിച്ചില്ല .ചെന്നാക്കുന്ന് അമ്പലത്തിലെ ഉത്സവത്തിന് സ്റ്റേജിൽ കയറിയ വല്യമാമൻ അപ്പച്ചിയെ നോക്കി പദ്മരാഗത്തിലെ" ഉറങ്ങാൻ കിടന്നാൽ ഓമനെ   നീയെ ഉറക്ക്  പാട്ടാകും   നിന്റെ മടിയിൽ ഞാൻ തല ചായ്ച്ചാൽ നീയൊരു മാണിക്യ 'കട്ടിലാകും" എന്ന് പാടുകയും അതിന്റെ പിറ്റേന്ന് അപ്പച്ചിടെ കല്യാണം മറ്റൊരാളുമായ്  ഉറപ്പിക്കുകയും ചെയ്തു. കല്യാണ തലേന്ന് കള്ള്കുടിച്ച് ലക്ക് കെട്ട വല്യമാമൻ അപ്പച്ചിയെ കെട്ടിപ്പിടിച്ച് വീണ്ടും അതേ പാട്ട് പാടുകയും പൊട്ടിക്കരയുകയും ചെയ്തു . അതേ തുടർന്ന് കല്യാണ വീട്ടിൽ നിന്ന് ഞങ്ങളുടെ വീട്ടിലെ എല്ലാവരെയും പുറത്താക്കി .പിന്നിട് കുറെ വർഷത്തേക്ക്  അപ്പച്ചിയുടെ വീട്ടുക്കാരുമായ് സഹകരണം ഇല്ലാതാവുകയും ചെയ്തു.
കുടുംബത്തായിരുന്നു അപ്പച്ചിടെ ചിതയൊരുക്കിയത് .കർമ്മങ്ങൾ ചെയ്തു ചിതയ്ക്ക് തീയും വെച്ചിട്ട് എല്ലാവരും അവിടുന്ന് ഒഴിഞ്ഞ് പോയി.അപ്പച്ചി ചിതയിൽ കിടന്ന് പുകഞ്ഞ് വേവുന്നത് ഞാൻ ദൂരേന്ന് നോക്കി നിന്നു. വെളുത്തപ്പച്ചിക്ക് ഒടുക്കത്തെ സൗന്ദര്യമായിരുന്നു എപ്പോഴും കണ്ണെഴുതി പൊട്ട് കുത്തി നടക്കുന്ന എണ്ണക്കറുപ്പക്കാരി  അല്ല ഈ അപ്പച്ചിക്കാരാ വെളുത്തപ്പച്ചി എന്ന് പേരിട്ടത് എനിക്ക് മിക്കപ്പോഴും തോന്നിയ സംശയമാണ് .മരിച്ചില്ലയോ ഇനി അത് അന്വഷിച്ചിട്ടെന്താ.അനാഥമായ് കിടന്ന് കത്തുന്ന അപ്പച്ചിയുടെ സുന്ദരമായ മുഖം ആ സമയം എന്റെ മനസിലൂടെ ഓടി വന്നു.
നരച്ച ദീശയുള്ള ഒരു മനുഷ്യൻ അപ്പച്ചിയുടെ ചിതക്കരികിൽ നിൽക്കുന്നത്പ്പോലെ തോന്നി മുഖം വ്യക്തമല്ലാരുന്നു . അയാൾ അരയിലെ പൊതിയിൽ നിന്ന് ബീഡിഎടുത്ത് ചിതയിലെ കൊള്ളിയിൽ നിന്ന് തീ കൊടുത്ത് വലിക്കാൻ തുടങ്ങി .  ശൂന്യതയിലേക്ക് പറന്നു പൊങ്ങിയ പുക ചുരുളുകൾ അപ്പച്ചിയുടെ വെന്തമാംസത്തിന്റെ ഗന്ധവുമായ് പറക്കുന്ന മേഘ കെട്ടിലേക്ക് ഇഴകി ചേർന്നു. കുറച്ച് പേരൊക്കെ ചിതക്കരികിലേക്ക് ഇറങ്ങി ചെന്നപ്പോൾ അയാൾ തിരിഞ്ഞ് പോലും നോക്കാതെ എങ്ങോട്ടൊ നടന്ന് നീങ്ങി. വൈകുന്നേരം എല്ലാരുടെ കുടുംബത്തിരിക്കുമ്പോഴാ ആരോ പറഞ്ഞത് അത് കല്ലുക്കുളത്തെ മൂത്തപ്പുള്ളിയാന്ന്. അതറിഞ്ഞിരുന്നങ്കിൽ ഞാൻ ഓടിചെന്നേനെ...
കാലത്തിന്റെ അന്തമില്ലാത്ത പോക്കായിരുന്നല്ലോ പിന്നീട്. അതിനോടൊപ്പം ഓടിയെത്താൻ കഴിയാഞ്ഞിട്ടാവണം അമ്മമ്മച്ചി ആരോടും പറയാതെ ഒരുറക്കത്തിലങ്ങ് മരിച്ചുകളഞ്ഞു.അമ്മമ്മച്ചി മരിച്ചതിൽ പിന്നെ ഈറ്റത്തോട്ടത്തെ വിശേഷങ്ങളെല്ലാം ഫോണിലൊതുങ്ങി. മേലെ പറമ്പും മാങ്ങയുമെല്ലാം അമ്മ വല്ലപ്പോഴും പറയുന്ന പഴങ്കഥകളിൽ മാത്രം പൂത്ത്നിന്നു. പണ്ടൊക്കെ വീട്ടിൽ അനുവാദം ഇല്ലാതെ വരുന്ന കരിവണ്ടുകൾ ,കറുത്ത അട്ടകൾ,  ഭിത്തിയുടെ മറവിൽ പമ്മിയിരുന്നു ഒച്ച വെക്കുന്ന ചീവീടുകൾ ഇവയോടെല്ലാം ഞാൻ സംസാരിക്കുമായിരുന്നു. ഇവറ്റകളെ കൂടാതെ ചില ചെടികൾ ,മരങ്ങൾ, ഡിങ്കുവെന്ന നായ ഇവരുടെയൊക്കെ ചില അഭിപ്രായങ്ങൾ ഞാൻ അന്വഷിച്ചിരുന്നു .കാലത്തിന്റെ ലക്കും ലഗാനവും ഇല്ലാത്ത പോക്കിൽ എന്റെ സംസാരശേഷിയിൽ പിടി വീണു.ഈ പ്രാണികളെ കാണാനോ മിണ്ടാനോ പോയിട്ട് വീട്ടിലുള്ള മനുഷ്യജീവികളോട് പോലും എന്റെ സംസാരം കുറഞ്ഞു.
ഒരു ഉച്ചനേരത്ത് കോളേജിലിരിക്കുമ്പോൾ അമ്മ ഫോണിൽ വിളിച്ച് വല്യമാമൻ വീട്ടിൽ വന്നിരുന്നെന്ന് പറഞ്ഞു ഞാൻ " ആം" എന്ന്  മൂളിയതല്ലാതെ കൂടുതൽ വിശേഷങ്ങളൊന്നും ചോദിക്കാൻ പോയില്ല. വല്യ മാമന്റെ സാഹസികമായ ജീവിതത്തെക്കാൾ വിസ്മയിപ്പിക്കുന്ന പലതും ഈ കുറഞ്ഞ കാലയളവിലെന്നെ മോഹിപ്പിച്ചതുക്കൊണ്ടാവാം  വല്യമാമനെ കാണാനും മിണ്ടാനുമുള്ള കൊതിയൊക്കെ എന്നെ വിട്ടങ്ങ് പോയത്. അല്ലെങ്കിലും മനുഷ്യന്മാർക്ക് ഓരോ പ്രായത്തിലും ഓരോരോ ടേസ്റ്റല്ലേ.തന്നെയുമല്ല ഇപ്പോൾ മാമന്റ ചില കഥകൾ കേൾക്കുമ്പോൾ അതിനെ ചോദ്യം ചെയ്യാനും ചിലത് നല്ല ഒന്നാംതരം നൊണകളാണന്ന് തെളിയിക്കാനും എനിക്ക് വലിയ ഉത്സാഹമായിരുന്നു.അമ്മയ്ക്കതൊന്നും തീരെയിഷ്ടമുള്ള കാര്യമല്ല. പഴയൊരു പുസ്തക ചൊരുക്കുള്ളതുക്കൊണ്ടാവാം മാമനെതിരെ സംസാരിക്കുമ്പോൾ അച്ഛൻ ഒരു ഔട്ട് സൈഡറെപ്പോലെ എന്നെ സപ്പോർട്ട് ചെയ്യും.
ഇനി ഈ അടുത്ത ദിവസം നടന്നൊരു സംഭവം പറയാം.വൈകുന്നേരം കോളേജിന്റെ കവാടത്തിൽ വെച്ച് എനിക്കൊരു മനുഷ്യനെ കിട്ടി.റോഡിലൂടെ തെറിച്ച് തെറിച്ച് നടന്നു വരുന്നയാൾ വളരെ പരിചിത ഭാവത്തിൽ എന്നെ നോക്കി ചിരിക്കുകയുണ്ടായി അയാളെ മുമ്പ് കണ്ടതായിട്ടുള്ള പരിചയമൊന്നും എനിക്കില്ല എന്നാലും ഞാനയാൾക്കൊരു പുഞ്ചിരി  മടക്കി. ഉടുത്തിരുന്ന വസ്ത്രങ്ങളൊക്കെ മുഷിഞ്ഞ് ദാരിദ്ര്യം നിറഞ്ഞൊരു സഞ്ചിയും തൂക്കിയയാൾ എന്നെ തന്നെ നോക്കി ആ റോഡിലങ്ങനെ നിന്നു. അയാൾക്കെന്നോട് എന്തോ ചോദിക്കാനുണ്ടെന്ന് അയാളുടെ മുഖം എന്നോട് പറഞ്ഞു. കുഴിഞ്ഞ കണ്ണുകളും ക്ഷീണത്തോടുള്ള ദയനീയ നോട്ടവുമൊക്കെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത ദയ തോന്നി  അയാൾ എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പ്  ഒരു കാപ്പി കുടിക്കാൻ അടുത്തുള്ള ഹോട്ടലിലേയ്ക്ക് ഞാനയാളെ  ക്ഷണിച്ചു. അയാൾ സന്തോഷത്തോടെ എന്റെയൊപ്പം ഹോട്ടലിലേയ്ക്ക് കയറി വരികയും ചെയ്തു.
അവിടെ നല്ല തിരക്കുണ്ടായിരുന്നു ഒഴിഞ്ഞ് കിടന്നൊരു ടേബിളിൽ  ഞങ്ങൾ രണ്ട് പേരും ഇരുന്നു .ആ ഹോട്ടലിലെത്തിയ  ഒട്ടുമിക്കയാളുകളും ഞങ്ങളെ ഇരുവരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു. കാഴ്ചയിൽ യാചകനെന്ന് തോന്നിക്കുന്നൊരാളുമായ് ഞാനിരുന്ന് കാപ്പി കുടിക്കുന്നതാവാം കാരണം. ഒരു പക്ഷെ ഈ കാപ്പികുടി നാളെയെന്നെ ലോകമറിയുന്നൊരു വ്യക്തിയാക്കാൻ കാരണമാവാം ദരിദ്രനായൊരു വ്യക്തിക്കൊപ്പം ഒരേ ടേബിളിലിരുന്നു കാപ്പി കുടിക്കുന്ന യുവാവ് സമൂഹമാധ്യമങ്ങളിൽ വൈറലാവാൻ സാധ്യതയുള്ള വിഷയമാണ്. ഇത്തരത്തിലുള്ള തോന്നലുകൾ നിങ്ങളിലിപ്പോൾ ഉണ്ടായിക്കാണും എന്നാൽ അത്തരത്തിലുള്ള  യാതൊരു തോന്നലുകളും ആ സമയം എനിക്കുണ്ടായിരുന്നില്ല എന്ന് വേണം നിങ്ങൾ വിശ്വസിക്കാൻ. കാപ്പി കുടിക്കുന്ന നേരമത്രയും അയാൾ എന്നെത്തന്നെ നോക്കിക്കൊണ്ടെയിരുന്നു. അയാളെയൊന്ന് പരിചയപ്പെട്ടാലോന്ന് തോന്നി പിന്നീടത് വേണ്ടന്ന് വെച്ചു. എന്തിനാണ് വെറുതെ ആവശ്യമില്ലാത്ത കാര്യത്തിലേക്ക് തലയിടാൻ പോകുന്നത് പിന്നീടതൊക്കെ വലിയ തൊലയായ് തീർന്നാലോ?      ആയതിനാൽ കാപ്പി കുടിക്ക് ശേഷം അയാളോട് യാത്ര പറഞ്ഞിട്ട്  ഹോസ്റ്റലിൽ ചെന്നു സുഖമായൊന്നുറങ്ങാമെന്ന് വിചാരിച്ച് ഞാൻ കാപ്പി അതിവേഗത്തിൽ ഊതിയുതി കുടിക്കാൻ തുടങ്ങി.
കാപ്പി ഗ്ലാസ് കടക്കാരനെയേൽപിച്ച് മുഖം കഴുകി ഞാൻ തിരിച്ചുവരുമ്പോൾ അയാൾ ഹോട്ടലിന്റെ മുൻപിൽ നിൽപുണ്ടായിരുന്നു. ഞാൻ നേരെ ക്യാഷ് കൗണ്ടറിൽ ചെന്ന് രണ്ട് കാപ്പിയെന്ന് പറഞ്ഞു. ഹോട്ടലിന് പുറത്ത് നിൽക്കുന്ന അയാളെ ചൂണ്ടിക്കാണിച്ചിട്ട് ഹോട്ടലുടമ ആ പുള്ളിക്കാരൻ പൈസ തന്നെന്നു പറഞ്ഞു.
"അയ്യോ" . അതെന്നാ പരിപാടിയാ ?
അത് കേട്ടപ്പോൾ  ഞാൻ വല്ലാത്തൊരവസ്ഥയിലായിപ്പോയി.ഞാൻ ആ ഹോട്ടൽ പരിസരം മൊത്തത്തിലൊന്ന് നോക്കി ഭാഗ്യം പരിചയമുള്ള മുഖങ്ങളൊന്നുതന്നെയില്ല. എനിക്ക് കാപ്പി വാങ്ങി തന്ന മഹാ മനുഷ്യനെ ഞാനൊന്ന് നോക്കി അയാളെ കണ്ടാൽ തന്നെയറിയാം അയാൾ ആരോടെക്കെയൊ യാചിച്ചും മറ്റുമാണ് ജീവിക്കുന്നത് ആ  അയാളെനിക്ക് കാപ്പി വാങ്ങി തന്നിരിക്കുന്നു .എനിക്കത് ഛർദ്ധിച്ച് കളയാൻ തോന്നി. ശ്ശൊ ഇതെന്റെ സുഹൃത്തുക്കളാരെങ്കിലും കണ്ടിരുന്നെങ്കിലോ ? സമൂഹമാധ്യമത്തിൽ വൈറലാകാൻ ഇതും നല്ലൊരു വാർത്തയായെനെ .
എനിക്കയാളോട് വല്ലാത്ത ദേഷ്യം തോന്നി.ഹോട്ടലിന്റെ വെളിയിലേയ്ക്കിറങ്ങിയപ്പോൾ  ഞാനൊരൻപത് രൂപയെടുത്ത് അയാൾക്ക് നേരെ നീട്ടി അയാളത് നിരസിച്ചു.അപ്പോഴെല്ലാമെന്റെ  വയറ്റിൽ അയാൾ വാങ്ങി തന്ന കാപ്പി ഓക്കാനാമായ് പുറത്തേയ്ക്ക് തികട്ടി തികട്ടി വരുന്നുണ്ടായിരുന്നു. എന്റെയടുത്ത് നിന്നയാൾ മുന്നോട്ട് നടക്കാൻ തുടങ്ങിയപ്പോൾ ഞാനയാളുടെ പിറകെ കൂടി ആ അൻപത് രൂപ അയാളെ ഏൽപിക്കുക മാത്രമായിരുന്നെന്റെ ലക്ഷ്യം.
എന്തൊരവസ്ഥയാണിത്... ഏത് നേരത്താണോ അയാളെ നോക്കി പുഞ്ചിരിക്കാൻ തോന്നിയത് ,എപ്പോഴാണോ അയാൾക്ക് കാപ്പി വാങ്ങി കൊടുക്കണമെന്ന് ബോധോധയമുണ്ടായത് ഇത്തരത്തിലുള്ള കഠിനമായ ചിന്തകൾ എന്റെ മനസിലൂടെ കടന്ന് പോയി.  അപ്പോഴും  പുളിപ്പ് നിറഞ്ഞൊരു ദ്രാവകം എന്റെ തൊണ്ടയിൽ കുടുങ്ങിക്കിടപ്പുണ്ടായിരുന്നു അത് ഇല്ലാതാക്കാൻ അയാളെ പിന്തുടരുക മാത്രമായിരുന്നു മാർഗ്ഗം ഞാനത് തുടർന്നുക്കൊണ്ടെയിരുന്നു. ഒടുവിൽ എന്റെ അടുത്ത് നിന്ന് രക്ഷപ്പെടാൻ  നിവർത്തിയില്ലാതെ വന്നപ്പോൾ  അയാളെന്നോടൊരു കാര്യം ആവശ്യപ്പെട്ടു. അയാൾക്കൊന്ന് വിശ്രമിക്കണം നന്നായൊന്നുറങ്ങണം അതിനൊരു സൗകര്യം ചെയ്ത് കൊടുക്കണം സാധ്യമല്ലെങ്കിൽ അയാളെ ഉപദ്രവിക്കാതെ ഒഴിഞ്ഞ് പോകണം. രണ്ട് കാപ്പിയുടെ വിലയാണെന്നോർക്കണം. ഞാൻ ആ അൻപത് രൂപ ഒരിക്കൽക്കൂടി അയാൾക്ക് നേരെ നീട്ടുകയുണ്ടായ് അയാൾ ഒന്നും പറയാതെ വീണ്ടും മുന്നോട്ട് നടന്ന് നീങ്ങി. അയാൾ വാങ്ങി തന്ന കാപ്പിക്ക് പകരമായ് ഞാനെന്തങ്കിലും ചെയ്യാതെ പോയാൽ അതെനിക്ക് സംഭവിക്കാൻ പോകുന്ന ഏറ്റവും വലിയ അപകടമായിരിക്കും കാരണം എന്റെ കോളേജ് പരിസരത്താണ് ആ ഹോട്ടൽ സ്ഥിതി ചെയ്യുന്നത് അതുവഴി എനിക്ക് നിത്യവും സഞ്ചരിക്കേണ്ടിവരുന്നതാണ് ഈ പ്രശ്നം ശുഭമായ് പരിയവസാച്ചില്ലെങ്കിൽ ആ ഹോട്ടൽ പരിസരം എന്നും എന്നെ ഈ ദുരന്ത സംഭവം ഓർമ്മപ്പെടുത്തും പിന്നിട് ഞാൻ കുടിക്കുന്ന കാപ്പിക്കെല്ലാം യാചകൻ വാങ്ങിത്തന്ന കാപ്പിയുടെ രുചി  ഉളവാക്കുകയും ചെയ്യും. അതുകൊണ്ട് അയാൾക്ക് എന്തെങ്കിലും പ്രത്യുപകാരം ചെയ്തെ പറ്റു അല്ലാത്തപക്ഷം ഇന്നത്തെ ഉറക്കം എനിക്ക്  നഷ്ടമാവും.
അയാൾക്ക് ലോഡ്ജിൽ മുറിയെടുത്ത്ക്കൊടുക്കുകയെന്നത് വളരെ ചിലവേറിയ കാര്യമാണ് തന്നെയുമല്ല മുഷിഞ്ഞവശനായ അയാൾ ആ ഹോട്ടലിൽ കയറിയപ്പോൾ തന്നെ ആളുകളുടെ നോട്ടവും സംസാരവും ഒരുമാതിരി വല്ലാത്തത് തന്നെയായിരുന്നു. ഇനി ലോഡ്ജിലോട്ട് ഇയാളുമായ് ചെല്ലുമ്പോൾ ഒരു പക്ഷെ അയാൾക്ക് മുറി നിഷേധിച്ചാലോ ?
അതിലും വലിയ പ്രശ്നമെന്താണെന്നു വെച്ചാൽ അയാൾ വളരെയധികം അവശനാണ് കൂടാതെ വാർദ്ധക്യത്തിന്റെ എല്ലാ അസ്വസ്തതകളും അയാളിൽ  കാണുകയും ചെയ്യുന്നുണ്ട് ആയതിനാൽ അയാളെ തനിച്ച് ലോഡ്ജിൽ നിർത്താൻ ലോഡ്ജ് അധികൃതർ സമ്മതിച്ചെന്ന് വരില്ല അങ്ങനെ വരികയാണങ്കിൽ  ഞാനവിടെ പെട്ടുപോകുകയും ചെയ്യും.
അയാൾക്ക് അൽപസമയത്തേക്കൊന്നുറങ്ങണം അതിനെന്തിനാണ് ഞാൻ ലോഡ്ജുക്കാർക്ക് ആവശ്യമില്ലാതെ പണം കൊടുക്കുന്നത്.ഒരു കണക്കിന് നോക്കിയാൽ കോളേജ് ഹോസ്റ്റലിൽ ഞങ്ങൾ വിദ്ധ്യാർത്ഥികളെ കൂടാതെ ചില വിപ്ലവ സിംഹങ്ങൾ, സാമൂഹിക പ്രവർത്തകർ, രാഷ്ട്രിയ നേതാക്കന്മാർ, സർക്കാരിനെയും പോലിസിനെയും എതിർക്കുന്നവർ അങ്ങനെ കുറച്ച് വിഭാഗം ആളുകളും താമസിക്കാറുണ്ട്. അത്കൊണ്ട് വൃദ്ധനായ ഒരാളെ റൂമിലേയ്ക്ക് കൊണ്ടു പോകുന്നത് അത്ര  പ്രയാസമുള്ള കാര്യമല്ലന്നെനിക്ക് തോന്നി.പിന്നെ ഞാൻ കൂടുതലൊന്നും ചിന്തിക്കാൻ പോയില്ല അയാളെ ഹോസ്റ്റലിലേയ്ക്ക് കൂട്ടുകയും എന്റെ മുറി അയാൾക്ക് തുറന്നുക്കൊടുക്കുകയും ചെയ്തു.
എന്റെ പൂർണനുവാദത്തോടെ അയാൾ മുറിക്കകത്തേയക്ക് പ്രവേശിച്ചു  മുറിയിൽ അടഞ്ഞു കിടന്ന ജനൽവാതിലുകൾ ഓരോന്നായ് തുറക്കുകയായിരുന്നു വൃദ്ധൻ ആദ്യം ചെയ്ത കർമ്മം.. അയാൾ ചെയ്യുന്ന പ്രവർത്തികളോരോന്നും വളരെ ശ്രദ്ധയോടെ ഞാൻ നോക്കിക്കൊണ്ടിരുന്നു.കൈയ്യിലെ മുഷിഞ്ഞ സഞ്ചി മേശപ്പുറത്ത് വെച്ചിട്ട് അവിടിരുന്ന പ്ലാസ്റ്റിക്ക് കുപ്പിയിൽ നിന്നയാൾ അൽപം വെള്ളമെടുത്ത് കുടിച്ചു.കഴിക്കാൻ ഞാനെന്തെങ്കിലും വാങ്ങി വരട്ടെയെന്ന് ചോദിച്ചപ്പോൾ അയാൾ വെറുതെ ചിരിച്ചതെയുള്ളു കടമായ് ഇടയ്ക്കിടെ തൊണ്ടക്കുഴിയിലേയ്ക്ക് പതഞ്ഞു പൊങ്ങുന്ന കാപ്പിയുടെ അംശം കാരണമാണ് ഞാനങ്ങനെ ചോദിച്ചത്. ഞാൻ പുറത്തേയ്ക്കിറങ്ങാൻ തുടങ്ങിയപ്പോൾ അയാൾ മുറിയിൽ ഉറങ്ങാനുള്ള സൗകര്യം പാകപ്പെടുത്തുകയായിരുന്നു. ഞാനടുത്ത റൂമിലെ സുഹൃത്തിനോട് എന്റെ മുറിയിലേയ്ക്കൊന്ന് ശ്രദ്ധിച്ചോണമെന്ന് പറഞ്ഞേൽപിച്ച് പുറത്തേയ്ക്കിറങ്ങി.
അയാൾക്കുള്ള ആഹാരവും വാങ്ങി തിരിച്ച് നടന്ന് റൂമിൽ എത്തുന്നത് വരെ എനിക്കന്നു സംഭവിച്ച ആ വലിയ അമളിയോർത്ത് ഞാൻ ശൊ..ശൊയെന്ന് പറഞ്ഞ് മനസിനെ പഴിച്ചുക്കൊണ്ടിരുന്നു .മുറിയിലെത്തിയപ്പോൾ അയാൾ നല്ല ഉറക്കത്തിലായിരുന്നു. അയാൾക്കുള്ള അഹാരം മേശപുറത്ത് വെച്ചിട്ട് ഞാൻ കുളിമുറിയിലേയ്ക്ക് കയറി. കുളി കഴിഞ്ഞിറങ്ങിയപ്പോൾ എനിക്കെന്തന്നില്ലാത്ത ആശ്വാസം തോന്നി. അത് വരെ എന്റെ മനസിനെ അലട്ടിക്കൊണ്ടിരുന്ന പ്രയാസങ്ങളിൽ ചിലതൊക്കെ നെറുകയിൽ വീണ വെള്ളത്തിനൊപ്പം ഒലിച്ച് ഓവ് ചാലിലേയ്ക്കൊഴിഞ്ഞു പോയതുപ്പോലൊരു തോന്നൽ.സത്യത്തിൽ  അന്ന് സംഭവിച്ചതൊക്കെ ഓർത്തുനോക്കിയപ്പോൾ ഞാൻ അതിന് മാത്രം വികാരംക്കൊള്ളണ്ട കാര്യമില്ലെന്നെനിക്ക് തോന്നി. അയാൾക്ക് കാപ്പി ഓഫർ ചെയ്തത് ഞാനാണ് ആയതിനാൽ സ്വഭാവികമായ് അതിന്റെ ബില്ല് പേയ് ചെയ്യേണ്ടതും ഞാൻ തന്നെയാണ് എന്നാൽ ഞാനറിയാതെയാണയാൾ കാപ്പിയുടെ ക്യാഷ് കൊടുത്തത്. പകരം ആ കാപ്പിയുടെ വിലയേക്കാൾ അധികം രൂപ ഞാനയാൾക്ക് നേരെ നീട്ടുകയുണ്ടായ് അതയാൾ വാങ്ങിയില്ലന്നുള്ളത് സത്യം എന്നാലെന്താ അയാളുടെ  ആവശ്യപ്രകാരം അയാൾക്ക് വിശ്രമിക്കാനാവശ്യമായ ഒരു സ്ഥലം ഒരുക്കി കൊടുത്തില്ലെ. ഇനി ഞാൻ വാങ്ങിയ ആഹാരം  അയാൾ കഴിക്കുക കൂടി ചെയ്താൽ അയാളോട് വീട്ടാനുള്ള കടവും പലിശയുമുൾപ്പടെ മുഴുവൻ ഇടപാടും  തീരുമെന്ന് ഞാൻ എന്നെ തന്നെ പറഞ്ഞ് ബോധ്യപ്പെടുത്തി.
ചെളിപിടിച്ചയാളുടെ ശരീരത്തിലെയഴുക്കുകൾ ബെഡ്ഷീറ്റിൽ പടരാതിരിക്കാനാവും ബെഡ്ഷീറ്റിന്റെ പുറത്ത് പേപ്പറുകൾ വിരിച്ച് അതിന് പുറത്താണ് അയാൾ കിടന്നത്. അത് വെറും പേപ്പറുകളായിരുന്നില്ല ആഴ്ചകളും മാസങ്ങളും  ഉറക്കമളച്ച് ഞാൻ എഴുതിക്കൂട്ടിയ അസൈൻമെന്റുകളും പ്രോജക്ട് റിപ്പോർട്ടുകളുമായിരുന്നത് അയാളെ ഉണർത്താനോ അതിന്റെ പേരിൽ വഴക്കിടുനോ തോന്നിയില്ല.സത്യത്തിൽ എനിക്കപ്പോൾ അയാളോടുണ്ടായിരുന്ന ദേഷ്യമൊക്കെ കുറഞ്ഞിരുന്നു. അയാളുടെ ചുരുണ്ടുകൂടിയുള്ള കിടപ്പൂടെ കണ്ടപ്പോൾ വല്ലാത്ത സങ്കടമാണ് തോന്നുകയുണ്ടായത്. ഒരുപാട് നാളുകളായിക്കാണും അയാൾ ഇതുപോലെ സമാധാനമായ് ഉറങ്ങിയിട്ടെന്ന് ഞാൻ മനസിലോർത്തു. കൈയ്യിലുണ്ടായിരുന്ന തുണിസഞ്ചി തലയണയായ് അയാൾ മടക്കി വെച്ചിട്ടുണ്ട് അത് പുറത്തെവിടെയെങ്കിലും  വെച്ചിരുന്നങ്കിൽ തുറന്നൊന്ന് നോക്കാമായിരുന്നു അയാളാരണന്നോ എവിടെ നിന്നാണന്നോക്കെ ഒരു ഏകദേശ വിവരം കിട്ടിയേനമെന്ന് തോന്നി ഒരു പക്ഷെ ആ സഞ്ചിയിൽ അയാളുടെ വിലപ്പെട്ട സമ്പാദ്യങ്ങൾ വല്ലതുമായിരിക്കാം.

ഞാൻ മേശപ്പുറത്തേയ്ക്ക് കയറിയിരുന്നിട്ട് കാല് പൊക്കി കസേരയിൽ കയറ്റിവെച്ചു. എന്നിട്ട് കട്ടിലിൽ ചുരുണ്ടുറങ്ങുന്ന ആ വാർദ്ധക്യ സൗന്ദര്യത്തെ  പൂർണമായ് നിരീക്ഷിക്കാൻ തുടങ്ങി.തലയിൽ എണ്ണി തീർക്കാവുന്ന മുടികളെയുണ്ടായിരുന്നൊള്ളു, താടിരോമങ്ങൾ ആവിശ്യത്തിനും അനാവശ്യത്തിനും അയാളുടെ മുഖത്തുണ്ടായിരുന്നു അകത്തേയ്ക്ക് കുഴിഞ്ഞ കണ്ണുകൾ, സ്ഥിരമായ് മുറുക്കുന്നവരുടെ ചുണ്ടുകൾ. നെഞ്ചൊട്ടിയ ശരീരം കാലിൽ ആകെ ഒൻപത് വിരലുകൾ ഇടത് കാലിലെ തള്ളവിരൾ അപ്രത്യക്ഷമായിരുന്നു.അത് കണ്ടപ്പോൾ  കൈ വിരലുകൾ എണ്ണണമെന്നെനിക്ക് തോന്നി  വലതുകൈയ്യ് തലച്ചുവട്ടിലെ സഞ്ചിയിൽ അമർത്തി പിടിച്ചിരിക്കുകയാണ് അതുകൊണ്ട് അതെണ്ണാൻ എനിക്ക് കഴിഞ്ഞില്ല ഇടത് കൈയ്യിലെ വിരലുകൾ മുഴുവൻ പ്രസന്റായിരുന്നു.
മനുഷ്യൻ അവസരത്തിനൊത്ത് സ്വപ്നം കാണുകയും ചിന്തിക്കുകയും അതിലൂടെ ഭാവന ഉണർത്തുകയും ചെയ്യുന്നവനാണ് ആ രാത്രി എന്നിലും അത്തരത്തിലുള്ള പ്രവർത്തനം ആരംഭം കൊള്ളുകയായിരുന്നു. അയാളെ ഞാൻ ആദ്യം കണ്ടപ്പോൾ അയാളിലുണ്ടായ ചില നോട്ടവും രീതിയുമൊക്കെ ഓർത്തുനോക്കിയപ്പോൾ എന്നിൽ ചില സംശയങ്ങൾ ഉരിത്തിരിയാൻ തുടങ്ങി.ആ മനുഷ്യൻ യാചിക്കാനായിരുന്നില്ലെങ്കിൽ പിന്നെയെന്തിനാണ് എന്നെ തന്നെ നോക്കി ആ റോഡിൽ നിന്നത്. എനിക്കുണ്ടായ സംശയത്തിന് മറ്റൊരു പ്രധാന കാരണമെന്തന്നാൽ നടൂത്തമ്മാവന്റെ ചില രൂപസാദൃശ്യമൊക്കെ അയാളിലെനിക്ക് കാണാൻ കഴിഞ്ഞിരുന്നു. നടുത്തമ്മാവന് ഇതുപ്പോലെ താടിയൊന്നും ഇല്ലായിരുന്നങ്കിലും ചാണയുണ്ടായിരുന്നു.അമ്മയുടെ അച്ഛന്റെ ചില ഫോട്ടോസൊക്കെ പഴയ ആൽബത്തിൽ നിന്ന് ഓർത്തെടുത്തുക്കൊണ്ട് ഞാനയാളെ സൂക്ഷിച്ച് നോക്കി എവിടൊക്കെയോ നല്ല സാദൃശ്യങ്ങൾ. എന്റെ സംശയങ്ങൾ ശരിയാണങ്കിൽ എന്റെ മുന്നിൽ ചുരുണ്ട് കിടന്നുറങ്ങുന്നത് ഞാനൊരു നാളിൽ ആരാധിക്കുകയും വളരെയധികം കൊതിയോടെ  കാണാൻ  ആഗ്രഹിക്കുകയും ചെയ്ത വല്യമാമൻ തന്നെയാണ്. ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി അയാളെ വല്യമാമനെന്ന് വിളിച്ച് നോക്കിയാലോ വേണ്ട അത് വല്യ മാമനാണങ്കിൽ പുള്ളിക്കാരന്റെ പ്രതികരണം എന്താണന്നൊന്നും ഊഹിക്കാൻ കഴിയില്ല. തന്നെയുമല്ല ഉറക്കം വളരെ ആസ്വാദനത്തോടെ അനുഭവിക്കുന്ന ഒരാളുടെ ഉറക്കം തടസപ്പെടുത്തുകയെന്നത് അയാളോട് ചെയ്യുന്ന വലിയ പാതകമാണെന്ന് തോന്നിയതിനാൽ  മാമൻ ഉണരാൻ വേണ്ടി ഞാൻ വളരെ ആവേശത്തോടെ കാത്തിരുന്നു. സമയം ഒരുപാട് രാത്രിയായപ്പോൾ എനിക്കും ഉറക്കം വന്ന് തുടങ്ങിയിരുന്നു അടുത്ത മുറിയിലെ സുഹൃത്തിൽ നിന്നും ഒരു ബെഡ്ഷീറ്റും തലയണയും സംഘടിപ്പിച്ച് ഞാനതെന്റെ മുറിയുടെ മൂലയിൽ വിരിച്ചു .കിടക്കുന്നതിന് മുമ്പായി മാമന് ഉണരുമ്പോൾ കുടിക്കാനും കഴിക്കാനും ആവശ്യമായത് കട്ടിലിനോട് ചേർത്ത് വെച്ചു.മാമന് ഇടയ്ക്കെങ്ങാത്സ വെളിക്കിറങ്ങേണ്ടി വന്നാൽ ഇരുട്ടത്ത് മുറിയിലെങ്ങാനും തട്ടി തടഞ്ഞ് വീഴുമോന്ന് ഭയന്ന് ലൈറ്റ് മനപൂർവ്വം ഓഫ് ചെയ്തില്ല..
ഉറങ്ങാൻ കിടന്നപ്പോളും എന്റെ ചിന്ത മാമനെപ്പറ്റിയായിരുന്നു യാതൊരു മുൻപരിചയവുമില്ലാത്ത ഒരു മനുഷ്യൻ വെറുമൊരു കാപ്പിയുടെ പേരിൽ എന്റെ മുറി വരെ എത്തിയിരിക്കുന്നു ഇത് സ്വഭാവിക സംഭവമായ് കാണാൻ എനിക്ക് കഴിയില്ല തന്നെയുമല്ല ഞാനയാളെ ആദ്യം കണ്ടപ്പോൾ അയാൾക്കെന്തോ എന്നോട് പറയയാനുണ്ടായിരുന്നു അതനുവദിക്കാതെയാണല്ലോ ഞാനയാളെ കാപ്പിക്ക് ക്ഷണിച്ചത്. ഞാൻ കേട്ടത് വെച്ച് വല്യ മാമന്റെ സ്വഭാവം മൊത്തത്തിൽ ഡിഫ്രന്റാണ് ഒരുപക്ഷെ നാളെയെന്നെ ഞട്ടിപ്പിക്കുന്നയന്തങ്കിലും മാമന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാമെന്നുള്ള ചിന്തകൾ തലയിലൂടെ ഇടവേളകളില്ലാതെ ഓടിയെത്തുകയുണ്ടായി അതിനിടയിലെപ്പോഴാണ് ഞാനുറങ്ങിപ്പോയതും.
രാവിലെ വലിയൊരു വെപ്രാളത്തോടെയാണ് ഞാൻ എണീറ്റത്.തലേന്ന് ഭാവനയിൽ രൂപപ്പെടുത്തിയ കാര്യങ്ങളത്രയും ശരിയാണോന്നറിയാനുള്ളൊരു തിടുക്കമായിരുന്നത്. കണ്ണ് തിരുമി കട്ടിലിൽ കിടന്നുറങ്ങുന്ന മാമനെ നോക്കിയപ്പോൾ അദ്ധേഹത്തിനെയവിടെ കാൺമാനില്ലായിരുന്നു പകരം മാമന്റ സമ്പാദ്യങ്ങളടങ്ങിയ തുണിസഞ്ചി ഭദ്രമായവിടെ മടക്കി വച്ചുട്ടുണ്ടായിരുന്നു .മേശപുറത്തേയക്ക് നോക്കിയപ്പോൾ അവിടെ വാങ്ങി വെച്ചിരുന്ന ആഹാരം മുഴുവനാരോ കഴിച്ചിട്ടുമുണ്ട് .മാമൻ ഇനിയിപ്പോൾ പുറത്തേയക്ക് വല്ലതും പോയതായിരിക്കാം എനിക്ക് വലിയ സന്തോഷം തോന്നി എന്റെ കടം തീർന്നിരിക്കുന്നു "ശൊ" ഞാനെന്ത് വർത്താനമാണ് പറഞ്ഞത് സ്വന്തം അമ്മാവന് ആഹാരം വാങ്ങിക്കൊടുക്കുന്നത് കടമല്ലല്ലോ കടമയല്ലേ ഞാൻ മനസിൽ വിചാരിച്ചു.ഇനി അത് എന്റെ വല്യമാമനാണോന്നുള്ളത് അദ്ധേഹത്തിൽ നാവിൽ നിന്നൊന്ന് കേൾക്കുകയും ആ കാലുകളിൽ  തൊട്ടൊന്ന് വണങ്ങുകയും ചെയ്യണം അത് മാമന് ഇഷ്ടമാവുമോ എന്നറിയില്ല കാരണം മാമൻ മൊത്തത്തിൽ  വ്യത്യസ്തണല്ലോ.
വളരെ നേരമായിട്ടും പുറത്തേയ്ക്ക് പോയ മാമൻ തിരിച്ചെത്തിയില്ല കോളേജിലേയ്ക്ക് പോകാൻ നേരമായതിനാൽ ഞാൻ കുളിച്ച് റെഡിയായ് മാമനെയും കാത്ത് നിന്നു.ഹോസ്റ്റലും മുറികളുമൊക്കെ മനസ്സിലാക്കിയ സ്ഥിതിക്ക് മാമന് വേണ്ടി കാത്തിരിക്കേണ്ട ആവശ്യം വരുന്നില്ല.അദ്ധേഹം അവിടേയ്ക്കെത്തിക്കോളും ബാക്കി പരിചയപ്പെടുത്തലുകൾ കോളേജിൽ നിന്നെത്തിയതിന് ശേഷമാവാമെന്ന് കരുതി കതകിൻ മറവിലെ ഹായ്ങ്ങറിൽ ഞാൻ ഐയൺ  ചെയ്ത് തൂക്കിയിട്ടിരുന്ന എന്റെ ഷർട്ടും മുണ്ടും എടുക്കാൻ നോക്കിയപ്പോൾ അതിൽ നിന്ന് അവ അപ്രത്യക്ഷമായിരുന്നു. പകരം അമ്മാവന്റെ മുഷിഞ്ഞ വസ്തങ്ങൾ അതിൽ തൂക്കിയിട്ടുണ്ടായിരുന്നു. ഞാൻ അതിന്നലെയോർത്തതാണ് മാമന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റിക്കണമെന്ന് ഞാനത് ചെയ്യേണ്ടി വന്നില്ല മാമൻ തന്നെ അത് ചെയ്തിരിക്കുന്നു. തലേന്ന് ധരിച്ച പാൻസിന്റെ പോക്കറ്റിൽ നിന്ന് പേഴ്സ് തപ്പിയെടുക്കാനുള്ള വിഫലശ്രമത്തിൽ നിന്ന് ചില യാത്ഥാർത്യങ്ങൾ ഞാൻ മനസിലാക്കി തുടങ്ങുകയായിരുന്നു ,മേശപ്പുറത്തിരുന്ന ലാപ്പ്ടോപ്പ് ബാഗുൽപ്പടെ ,മൊബൈൽഫോൺ ചാർജറുൽപ്പടെ  അങ്ങനെ ചിലയിനം വസ്തുക്കളും ഇതിനോടകം ആ മുറിയിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. അടുത്ത മുറിയിലെ സുഹൃത്തും എന്തൊക്കെയോ കാണാനില്ലന്ന് ആരോടൊ  വിളിച്ച് പറയുന്നുണ്ടായിരുന്നു ആ വിളിച്ച് പറയലുകൾ അടുത്തത്തടുത്ത മുറികളിൽ നിന്ന് ഉറക്കെയുറക്കെ കേൾക്കുന്നുണ്ടായിരുന്നു.അപ്പോഴും ആ തുണി സഞ്ചി മാമന്റെ വരവിനായ് കട്ടിലിൽ ഭദ്രമായ് കാത്ത് കിടപ്പുണ്ടായിരുന്നു.

Comments

Post a Comment

Popular posts from this blog

3 ജി

ദേവസ്യയുടെ നാമത്തിൽ